Friday, March 5, 2010

Museum Of Glass.......

ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലായിരുന്നതിനാല്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലായിരുന്നു .പോരാത്തതിന് പുറത്തു നല്ല തണുപ്പും. അപ്പോളാണ് ഞങ്ങളുടെ അയല്‍വാസി ജോസഫ്‌ ഈ ഗ്ലാസ്‌ മ്യുസിയത്തെപ്പറ്റി പറഞ്ഞത്.തണുപ്പത്ത് കട്ടന്‍ കാപ്പിയും കുടിച്ചു കസേരയില്‍ ചുരുണ്ട് കൂടിയിരുന്ന ഞാന്‍ ആദ്യമേ ചാടി.
മ്യുസിയത്തിലേക്കുള്ള വഴിയില്‍ ആകര്‍ഷകമായ കാഴ്ചകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട്‌ ക്യാമറ അധികം പുറത്തെടുക്കേണ്ടി വന്നില്ല. പിന്നെ ഒരു മനസമാധാനത്തിനു വേണ്ടി ഒന്നുരണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്തു .









പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്‍റെ വീട്ടുകാര്‍ ചുറ്റുപാടുകള്‍ നോക്കി നടന്നു കാണുന്നതുപോലെ ഞാനും ആ ഗ്ലാസ്‌ ഹൌസിന്‍റെ ചുറ്റും നടന്നു.
ഏകദേശം 13,000 ചതുരശ്രഅടി ഗ്യാലറി സ്പേസ് ഉള്ള ഈ മ്യുസിയം പുറത്തുനിന്നും കണ്ടാല്‍ ഒരു ആകാശ ഗോപുരം പോലെ തോന്നിക്കും. എന്‍റെ വായില്‍നോട്ടം കണ്ടിട്ട് നിനക്കെന്നാ ഇതുവാങ്ങാന്‍ പ്ലാനുണ്ടോന്നു ചോദിച്ചു കൂട്ടുകാര്‍ തത്തിച്ചു അകത്തുകയറ്റി. പെട്ടെന്ന് ഒരു ട്രെയിനിന്‍റെ ശബ്ദം കേട്ടതുപോലെ തോന്നി. ദൈവമേ ഞാന്‍ വീണ്ടും നാട്ടിലെത്തിയോ . പക്ഷെ വന്ന ട്രെയിന്‍ കണ്ടപ്പോള്‍ സ്ഥലകാല ബോധം വന്നു. ഇതുപൊലെഒരു ട്രെയിന്‍ അതും കേരളത്തില്‍ കൂടി !




അന്ന് സന്ദര്‍ശകര്‍ പൊതുവേ കുറവായിരുന്നതിനാല്‍ അധികസമയം ക്യുവില്‍ നില്‍ക്കണ്ടിയതായി വന്നില്ല. കൗണ്ടറിലിരുന്ന പെണ്‍കൊടി ഒരു സ്ടിക്കര്‍ എടുത്തു നെഞ്ചില്‍‍ത്തന്നെ ചാപ്പപോലെ കുത്തിതന്നു. പിന്നെ കൈനീട്ടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വല്ലതും കോംപ്ലിമന്റായ്തരാനായിരിക്കുമെന്നു. പക്ഷെ എന്‍റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് നീളത്തിലുള്ള വേറെ ഒരെന്നംകൂടി എടുത്തു വളപോലെ കെട്ടിത്തന്നു. ഇതുരണ്ടും ഇല്ലെങ്കില്‍ അവിടുത്തെ അണ്ണന്മാര്‍ പിടിച്ചു വെളിയില്‍ തള്ളുമെന്ന് ഒരു മുന്നറിയിപ്പും തന്നു !





മ്യുസിയത്തിന്‍റെ പ്രവേശന കാവാടത്തിനു സമീപം ഉള്ള ഗ്രാന്‍ഡ്‌ ഹാളിലെ ഒരു റിവേഴ്സഡ് പേയിന്‍റെട് ഗ്ലാസ്‌ ആണ് സന്ദര്‍ശകരെ മ്യുസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഗ്ലാസ്‌ ഷീറ്റിന്‍റെ ഒരു വശത്ത് വരക്കുകയും മറുവശത്ത്‌ കൂടി കാണുകയും ചെയ്യുന്ന രീതിയാണ് റിവേഴ്സ്ട് പെയ്ന്റി൦ഗ്. " ഗ്യാദറിംഗ് ഓഫ് ലൈറ്റ്സ് " എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ്, ക്യാപ്പി തോംപ്സണ്‍ എന്ന കലാകാരന്‍റെ സൃഷ്ടിയാണ്. ഗ്ലാസ്‌ ശില്‍പങ്ങളുടെ നിര്‍മ്മാണമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗ്ലാസ്‌ മെയിക്കറിന്‍റെ മിത്തിക്കല്‍ ലോകമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാകും. ഏകദേശം 10 അടിയോളം നീളവും 15 അടിയോളം വീതിയും തോന്നിക്കും ഗ്ലാസില്‍ തീര്‍ത്ത ഈ സുന്ദര കലാസൃഷ്ടി . കണ്ട ആക്രാന്തത്തില്‍ ഞാന്‍ പണിതുടങ്ങി. പെട്ടെന്നാണ് ഒരു അണ്ണന്‍ വളരെ വിനയത്തോടെ ഒരു ബോര്‍ഡ് ചൂണ്ടികാണിച്ചത് "ഫോട്ടോ ഗ്രാഫി നോട്ട് അലവുഡ് " . അതൊക്കെ എവിടെ കാണാനാണ്. അണ്ണന്‍റെ നില്പില്‍ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഒന്നും മിണ്ടാതെ തന്നെ ക്യാമറ പോക്കറ്റിലിട്ടു. 'നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ആ ബോര്‍ഡ് ഒന്ന് കൂടി അവന്‍ കേള്‍ക്കെ വായിച്ചു ! നല്ലകുട്ടിയായി മോഡേണ്‍ ആര്‍ട്ട്‌ കണ്ട കുമാരനെപോലെ ഓരോന്നും നോക്കിനടന്നു .പക്ഷെ എന്തുചെയ്യാം .മലയാളി ആയിപ്പോയില്ലേ ? ജാത്യഗുണം കാണിക്കാതിരിക്കുമോ ? കിട്ടിയ തക്കത്തിന് ഒന്ന് രണ്ടു ക്ലിക്ക്. തിരിഞ്ഞുനോക്കിയപ്പോള്‍ , " നീ മനസ്സില്‍ കണ്ടത് ഞാന്‍ മാനത് കാണുമെടാ" എന്നമട്ടില്‍ അതാ നില്‍ക്കുന്നു നമ്മുടെ പഴയ അണ്ണന്‍. അവന്‍റെ ജീനിന്‍റെ ഏതോ ഒരു ഭാഗത്ത് ഒരു മലയാളി ടച്ച്‌ ഇല്ലായിരുന്നോ ? അല്ലെങ്കില്‍ അവന്‍ ഇത്ര കൃത്യമായി എങ്ങനെ എന്‍റെ മനസിലിരിപ്പ് കണ്ടു. ഒരു താക്കീതുകൂടി കിട്ടി ! ഇനി പണിയൊന്നും നടക്കില്ലന്നു മനസിലായി ! അവന്മാരുടെ "സുവിശേഷം" കേള്‍ക്കാന്‍ വെറുതെ എന്തിനാ നമ്മള്‍ നിന്നുകൊടുക്കുന്നത് ! പിന്നെ ഫൈന്‍ ഒക്കെ അടക്കുകയെന്നൊക്കെ പറഞ്ഞാല്‍ അവന്മാര്‍ക്ക് സുഖമുള്ളകാര്യമാണെങ്കിലും നമുക്കതൊക്കെ മേനക്കെടല്ലയോ ? വെറുതെ എന്തിനാ എന്‍റെ സമയം കളയുന്നത് ! അല്ല പിന്നെ ! കൊഴുക്കട്ട വായിലിട്ടുകൊണ്ട് അവന്മാര് "അരിയെത്ര എന്ന് ചോദിച്ചാല്‍ , ഞാന്‍ പിന്നെ, പയര് അഞ്ഞാഴി എന്നൊക്കെ ഉത്തരം പറയേണ്ടി വരുമല്ലോ എന്നൊക്കെ ഓര്‍ത്തപ്പോള്‍ ക്യാമറ ഓഫ്‌ ചെയ്തു ബാഗിലിട്ടു.





പലടത്തുനിന്നുമുള്ള കലാകാരന്മാര്‍ അവരുടെ കലാവസ്തുക്കള്‍ അവിടെ ഭംഗിയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല പ്രദര്‍ശനങ്ങളും അവിടെ സങ്കടിപ്പിക്കാറുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അതിനായുള്ള ഒരു വേദികൂടിയാണിവിടം. ക്ലബുകളിലെ മെംബര്‍ഷിപ്പു പോലെ നമുക്കും അവിടെ അംഗമായി ചേരാം. ഗ്ലാസ്സില്‍ ഇങ്ങനെയും രൂപങ്ങള്‍ ഉണ്ടാക്കാമെന്ന് അന്നാണ് മനസിലായത്.



ചില ദിവസങ്ങളില്‍ ലൈവ്ഷോകല്‍ ഉണ്ടാകാറുണ്ട് .ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്പാനിഷ്‌ നര്‍ത്തകികള്‍ ചടുല താളത്തില്‍ നൃത്തംചെയ്തുകൊണ്ടിരിക്കുന്നു. അവസാന ഭാഗമായിരുന്നതിനാല്‍ കൂടുതല്‍ കാണാന്‍ സാധിച്ചില്ല.



ഇതൊന്നുമല്ല ഈ മ്യുസിയതിന്റെ പ്രധാന ആകര്‍ഷണം. അത് ഒരു "ഹോട്ട് ഷോപ്പ് ആംപിതീയേറ്റര്‍ " ആണ്. മ്യുസിയത്തിലെ ജോലിക്കാരായ കലാകാരന്മാരുടെ കരവിരുത് നമുക്ക് നേരിട്ട് കാണാം. ഇവിടെയും ക്യാമറ അനുവദിക്കില്ല. ഒരു തീയേറ്ററിലേതെന്നപോലെ കാനികല്‍ക്കിരുന്നു അവരുടെ ജോലി കാണാം. അവിടം സന്ദര്ശിക്കുന്ന മറ്റു ഗ്ലാസ്‌ കലാകാരന്മാര്‍ക്കും അവരുടെ കലാവിരുത് കാണിക്കാന്‍ അവസരം ഉണ്ട്. പക്ഷെ അതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാല്‍ നല്ല കാഴ്ച കിട്ടുമെന്നുള്ളതുകൊണ്ട് ഞാന്‍ അവിടെ കുറ്റിയടിച്ചു. നീളമുള്ള ഒരു ദണ്ഡിന്‍റെ അറ്റം ഉരുകിയ സ്പടികത്തില്‍ മുക്കിയെടുക്കുന്നു. പെട്ടെന്നുതന്നെ ഒരു നിശ്ചിത ശക്തിയില്‍ മറ്റേ അറ്റത്തുനിന്നും ഊതുന്നു. അപ്പോള്‍ വീര്‍ത്തുവരുന്ന ഗ്ലാസ്‌ ഗോളം മറ്റൊരാള്‍ കൃത്യമായ മര്‍ദ്ദത്തില്‍ അമര്‍ത്തി വേണ്ട ആകൃതി കൊടുക്കുന്നു.ഈ സമയമൊക്കെ ആ ദണ്ഡ കറക്കികൊണ്ടിരിക്കും. വീണ്ടും ഫര്‍ണസില്‍ വെക്കുന്ന ഈ ഗ്ലാസ് പരുവമാകുമ്പോള്‍ വീണ്ടു പുറത്തെടുത്തു ആകൃതി കൊടുക്കുന്നു. ഒരു കലാകാരന്‍ തന്‍റെ മനസിലെ ചിത്രം പൂര്‍ണ്ണമായി അതിലേക്കു ആവാഹിക്കുന്നത് വരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു .ഓരോ ശില്പവും രണ്ടോ മൂന്നോ പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. അവരുടെ കണ്ണും മെയ്യും കരങ്ങളും അതിനുപരി മനസും ഏക താളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു മനോഹര ശില്‍പം സ്പടികത്തില്‍ പിറവിയെടുക്കുന്നു. ശ്രദ്ധിച്ചാല്‍ അവരുടെ ജോലിയില്‍
ഒരു താളാത്മകത നമുക്ക് കാണാന്‍ സാധിക്കും.

അവരുടെ മുഖത്തു ഒരേ ജോലിയുടെ ആവര്‍ത്തന വിരസത ഇല്ലേ എന്ന് എനിക്കുതോന്നാതിരുന്നില്ല. പക്ഷെ ഓരോ ശില്പവും പുര്‍ത്തിയാകുംപോള്‍ അതിന്‍റെ ഭംഗി കണ്ടു കാണികള്‍ കയ്യടിക്കുംപോള്‍ അവരുടെ മുഖത്തു വരുന്ന ചിരി അത് ആത്മാര്‍ദ്ധതയോട് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ മലയാളികള്‍ക്കല്ലേ പ്രശംസിക്കാനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും പിശുക്ക് കാണൂ.

കൂട്ടുകാര്‍ക്ക് ഇതില്‍ വലിയ താത്പര്യമില്ലഞ്ഞതിനാല്‍ അവര് പെട്ടെന്ന് തന്നെ പുറത്തു കടന്നിരുന്നു.

പുറത്തും ചില കാഴ്ചകള്‍ ഉണ്ടായിരുന്നു.

അതില്‍ പ്രധാനം ജോസഫ്‌ റോസ്സാനോസ് എന്ന കലാകാരന്‍റെ " മിറര്‍ഡ് മ്യുര്‍ലെറ്റ്‌ " എന്ന വര്‍ക്ക്‌ ആണ്. ഇത് ഗ്ലാസില്‍ തീര്‍ത്ത ഏകദേശം 200 ഓളം , മാര്‍ബിള്‍ മ്യുര്‍ലെറ്റ്‌ എന്ന ,പസഫിക് പ്രദേശങ്ങളില്‍ കാണുന്ന ഒരുതരം ചെറു പക്ഷികളുടെ രൂപമാണ്‌.ഒരു ചെറിയ കുളത്തില്‍ നീന്തി നടക്കുന്നതുപോലെയാണ് അവയെ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയോടുള്ള അഭിനിവേശംമാണ് പുള്ളി അതില്‍ ചിത്രീകരിചിരിക്കുന്നതെന്ന് വായിച്ചപ്പോള്‍ മനസിലായി.





ഗ്ലാസ്‌ ഓഫ് ബ്രിഡ്ജ് ആണ് മറ്റൊരു ആകര്‍ഷണം . ഡെയ്ല്‍ ചായ്ചുയ് എന്നൊരാളാണ് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം 500 അടി നീളത്തിലുള്ള ഈ മേല്‍പ്പാലം മ്യുസിയത്തെ ഡൌണ്‍ ടൗണുമായി ബന്ധിക്കുന്നു. പാലത്തിന്‍റെ ഇരുവശത്തുമായി ഡെയ് ലിന്റെ കലാസൃഷ്ടികള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാലത്തിലുള്ള 2 തൂണുകളിലായി തൂക്കിയിട്ടിരിക്കുന്ന ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഷീറ്റുകള്‍ കണ്ടാല്‍ കാറ്റ് നിറഞ്ഞ പ്ലാസ്റ്റിക്‌ ബാഗുകള്‍ പോലെ തോന്നി.









വൈകുന്നേരങ്ങളില്‍ ദീപപ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന ഈ ഗ്ലാസ് കൂടാരം നയനാനന്തകരമാണ് .ചുറ്റുമുള്ള ചെറിയ ചെറിയ ജലാശയങ്ങള്‍ അതിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. പക്ഷെ അതുകാണാന്‍ സാധിച്ചില്ലല്ലോ എന്നനഷ്ടബോധത്തോടെ വളരെ വേറിട്ടുനില്‍ക്കുന്നതും ഗ്ലാസ്‌ മ്യുസിയം എന്ന പേരിനെ അന്വര്‍ഥമാക്കുന്നതുമായ ആ മേല്‍പ്പാലത്തില്‍ കൂടി ഞങ്ങള്‍ പുറത്തേക്കു കടന്നു.


പുറത്തു അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു ...



Photos : Anoop

2 comments:

  1. glass museum kolaaam ketto anoope :)

    ReplyDelete
  2. നന്നായിട്ടുണ്ട് കേട്ടോ..ഇനി കുറച്ചു പുറം കാഴ്ചകളും,വിവരണവും ആകാം.

    ReplyDelete

 

2010 © Anoop All Rights Reserved

Creative Commons License
Under United States License.